കൊടകര കുഴൽപ്പണ കേസിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്യമായ ആരോപണങ്ങൾ ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമാക്കാൻ പിണറായിയും സിപിഐഎമ്മും തയ്യാറായില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. പോലീസ് ഇഡിക്ക് കത്തയച്ചിട്ട് മൂന്ന് വർഷമായി. ഇഡിയും ഐടിയും പൂഴ്ത്തി വച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബിജെപി നേതാക്കൾക്കെതിരായ ആരോപണങ്ങൾ മൂടിവച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. പുനരന്വേഷണത്തിന്റെ പ്രസക്തി എന്താണെന്ന് അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപി ആംബുലൻസ് എത്തി ആറുമാസം കഴിഞ്ഞാണ് കേസെടുക്കുന്നത്. ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.
കൊടകര കേസിൽ കേന്ദ്ര അന്വേഷണം നടത്താൻ സംസ്ഥാനം സമ്മർദ്ദം ചെലുത്തിയില്ല. സംസ്ഥാനം ഒരു കത്ത് എഴുതിയിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു. പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തും എന്ന് അറിഞ്ഞിട്ടും സിപിഐഎം പണം കൊടുത്ത് ആളെക്കൂട്ടുന്നു. ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് സി പി ഐ എം നീക്കമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ പരാമർശം കേന്ദ്രമന്ത്രി ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഭയന്നാണ് ഭരിക്കുന്നത്. ഇതിനെതിരെ സിപിഐഎം ഒരു വാക്ക് മിണ്ടിയിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop