എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ്. അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി പോരാടും. ‘അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നതായി ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു. നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും താൻ ധരിച്ചിട്ടില്ലെന്നും ചിലർ ചിന്തകൾക്ക് അനുസരിച്ച് സ്വയം നിയമസംഹിത ഉണ്ടാക്കുന്നുവെന്നും ഹണി റോസ് പറയുന്നു. പരാമർശങ്ങൾക്ക് ന്യായമായ നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നതായി താരം ഫേ്സബുക്കിൽ കുറിച്ചു.
തന്റെ നേരെയുള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ നിയമം സ്ത്രീക്ക് നൽകുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് നിങ്ങൾക്ക് നേരെ വരുമെന്ന് ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഉദ്ഘാടന ചടങ്ങിന് പോകാത്തതിന് പ്രതികാരമായി സമൂഹമാധ്യങ്ങളിലൂടെ തന്റെ പേര് വലിച്ചിഴച്ച് ഒരാൾ തന്നെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ താരം രംഗത്തെത്തിയിരുന്നു. ലൈംഗികചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ഒരാൾ അപമാനിക്കുകയാണെന്നും പണത്തിന്റെ ധാർഷ്ട്യത്താൽ ഏത് സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ എന്നും ഹണിറോസ് സമൂഹമാധ്യങ്ങളിൽ കുറിച്ചിരുന്നു.
എന്നാൽ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റുമായി നിരവധി പേരെത്തിയിരുന്നു. ഇതിനെതിരെ താരം നിയമനടപടി സ്വീകരിച്ചിരുന്നു. 27 പേരുടെ ഫേസ്ബുക്ക് ഐഡി സഹിതമാണ് പരാതി നൽകിയത്. 27 പേർക്കെതിരെയാണ് സെൻട്രൽ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
© The News Journalist. All Rights Reserved, .
Design by The Design Shop