കുവൈറ്റ് : ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി വി മുരളീധരൻ (54), കൊല്ലം സ്വദേശി ലൂക്കോസ്, വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽ നിന്നും ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയും പുക ശ്വസിച്ചുമാണ് പലരും മരണപ്പെട്ടത്. പലർക്കും പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റ 50 ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണെന്ന് റിപ്പോർട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി +965505246 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ സ്ഥാനപതി ആദർശ് സൈക്യ സന്ദർശിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop