കൊച്ചി : കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. തീപിടുത്തം നടക്കുമ്പോൾ താൻ തിരുവനന്തപുരത്തായിരുന്നു. എല്ലാവരെയും കുടുംബം പോലെയാണ് കണ്ടത്. ലേബർ ക്യാമ്പുകൾ സുരക്ഷിതമാണോ എന്ന് എപ്പോഴും പരിശോധിക്കാറുണ്ട്. മരിച്ചവരുടെ വീടുകൾ സന്ദർശിക്കും. കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും സാമ്പത്തിക സഹായം നൽകുമെന്നും എല്ലാ വീടുകളിലും സഹായമായി 25000 രൂപ ഇതിനോടകം എത്തിച്ചു കഴിഞ്ഞു. കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും. കമ്പനി നൽകുന്ന ധനസഹായം 4 ദിവസത്തിനുള്ളിൽ നൽകാനാണ് ശ്രമം. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 വർഷത്തെ ശമ്പളം ഇൻഷുറൻസായി ലഭിക്കും. മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്. കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു.
ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© The News Journalist. All Rights Reserved, .
Design by The Design Shop