ന്യൂഡൽഹി : ജനപ്രിയ മെസേജിങ് ആപ് ആയ ടെലിഗ്രാം സിഇഒ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായി സൂചന. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ടെലിഗ്രാമിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്. സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററുമായി, ടെലിഗ്രാം അധികൃതർ ശരിയായി സഹകരിക്കുന്നില്ലെന്നതും നിരോധനത്തിന് ഒരു കാരണമായി പറയുന്നു. നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും ടെലിഗ്രാമിന്റെ നിരോധനം സംബന്ധിച്ച തീരുമാനം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ ടെലിഗ്രാം അധികൃതർ വീഴ്ച വരുത്തുന്നുണ്ടെന്ന് കണ്ടെത്തിയാൽ നിരോധനം ഉറപ്പാണ്. ഇതിന്റെ പേരിൽ ടെലിഗ്രാം അധികൃതർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടതായും വരും. ടെലിഗ്രാം നിരോധിച്ചാൽ അത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും. ഇതിനു പകരം ഏത് ആപ്പ് സ്വീകരിക്കും എന്ന കാര്യത്തിലും ഉപയോക്താക്കൾക്ക് ആശങ്കകളുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop