എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലെത്തിയത്. മുന്നണി മാറ്റവും തുടർച്ചയായ വാർത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയിൽ വാസവും നിറഞ്ഞ് രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പിവി അൻവർ എംഎൽഎ സ്ഥാനം ത്യജിച്ചിരിക്കുകയാണ്.
എംഎൽഎ സ്ഥാനം രാജിവച്ച് രക്തസാക്ഷി പരിവേഷത്തിനാണ് ശ്രമമെങ്കിലും മറ്റു വഴികൾ ഇല്ലാതെയാണ് രാജി. തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അൻവർ കടന്നത്. സ്വതന്ത്ര എം.എൽ.എക്ക് മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്നം. അയോഗ്യത വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നിൽകണ്ടാണ് പി വി അൻവറിന്റെ രാജി തീരുമാനം.
ഈ നിയമസഭ കാലയളവ് തീരും വരെയും എംഎൽഎയായി തുടരുമെന്നായിരുന്നു അൻവറിന്റെ നേരത്തെയുള്ള പ്രഖ്യാപനം. തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്ത പി.വി അൻവർ അയോഗ്യത നേരത്തെ അറിഞ്ഞിരുന്നില്ല എന്നാണ് സൂചന. പിന്നാലെ അംഗത്വം എടുത്തില്ല എന്ന വാദം നിരത്തിയെങ്കിലും അത് പൊളിഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop