തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തുമെന്ന് വിവരം. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.
നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് തൃണമൂലെങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ് മമത. രാജിവെച്ച കോണ്‍ഗ്രസിന്റെ ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുമായുള്ള തർക്കമാണ് ഇതിന് പ്രധാനകാരണം. സഖ്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു മമതയുടെ തീരുമാനം. അത് ഫലം കാണുകയും ചെയ്തു. ബിജെപിയുടെ വെല്ലുവിളിയെ അതിജീവിച്ച് 42 മണ്ഡലങ്ങളിൽ 29-ലും തൃണമൂൽ വിജയിച്ചു. അതേസമയം, ബഹരംപുർ മണ്ഡലത്തിൽനിന്ന് മത്സരിച്ച അധീര്‍ രഞ്ജന്‍ ചൗധരി പരാജയപ്പെടുകയും ചെയ്തു.
നിലവിൽ അധീറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്നാണ് തൃണമൂൽ വൃത്തങ്ങൾ നൽകുന്ന വിവരം. പ്രിയങ്കയ്ക്കായി മമത വയനാട്ടിലെത്തുന്നതോടെ കോൺഗ്രസുമായുള്ള ബന്ധത്തിലെ വിള്ളൽ ഒരുപരിധിവരെ ഇല്ലാതാക്കാനാകുമെന്നാണ് കരുതുന്നത്. പ്രിയങ്കയുമായി നല്ല വ്യക്തി ബന്ധമുള്ളതിനാൽ മമത വയനാട്ടിലെത്താൻ തന്നെയാണ് സാധ്യത.
© The News Journalist. All Rights Reserved, .
Design by The Design Shop