ദില്ലി : നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതൽ വീഴ്ചകൾ പുറത്ത് വരുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ പലയിടങ്ങളിലും സിസിടിവി നിരീക്ഷണം പോലും ഉണ്ടായിരുന്നില്ലെന്നാണ് പരിശോധന നടത്തിയ ഏജൻസിയുടെ കണ്ടെത്തൽ. ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റോർ റൂമിൽ സുരക്ഷയില്ല, പരിശോധന നടന്ന 399 കേന്ദ്രങ്ങളിൽ 186-ലും സിസിടിവി ഉണ്ടായിരുന്നില്ല,68 കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂം സംവിധാനം പോലുമില്ല. ഇത്തരം നിരവധി ഗൗരവതരമായ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നാണ് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്.
വിഷയം ഉന്നതതല സമിതി പരിശോധിക്കുമെന്നും എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഏത് ഉന്നതരായാലും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം. നീറ്റ് , നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണ്. നെറ്റ് ചോദ്യപേപ്പർ ടെലഗ്രാമിൽ വന്നതായി വിവരം കിട്ടി. ബിഹാർ സർക്കാര്‍ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. നെറ്റ് പരീക്ഷ റദ്ദാക്കി. അതിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു.
ഈ അസ്വാഭാവികതയാണ് വിവാദത്തിന് അടിസ്ഥാനമായതും അന്വേഷണത്തിലേക്ക് നീണ്ടതും. 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ല്‍ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. പുനര്‍ മൂല്യനിര്‍ണയമോ പുനഃപരീക്ഷയോ നടത്തണമെന്നുള്ളതായിരുന്നു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
2023-ലെ നീറ്റ് പരീക്ഷയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 716 മാര്‍ക്ക് ലഭിച്ചത്, ഇത്തവണ 72 പേര്‍ക്ക് 716 മാര്‍ക്ക് കിട്ടി. 706 മാര്‍ക്കുള്ള 88 വിദ്യാര്‍ഥികളാണ് 2023 ൽ ഉണ്ടായിരുന്നത്. ഇത്തവണ 812 ആയി പത്തുമടങ്ങ് വര്‍ധിച്ചു, 650 മാര്‍ക്കുള്ള 7228 കുട്ടികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്, ഇത്തവണ 650 മാര്‍ക്ക് വാങ്ങിയവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായി. ഇതോടെ 650ല്‍ താഴെ മാര്‍ക്കുവാങ്ങിയവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായി. പരീക്ഷയെഴുതാന്‍ നിശ്ചിത സമയം ലഭിക്കാതിരുന്ന സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ നീറ്റ് പോലുള്ള പരീക്ഷകളിൽ ഈ രീതിയില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop